Kerala
തിരുവനന്തപുരം: ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും നാലുലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്.
വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18,000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50,000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് തുടങ്ങിവച്ചതാണ്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്. ഒരു ലക്ഷത്തോളം വീടുകൾ പണി തീരാത്ത അവസ്ഥയിലാണ്.
400 ചതുരശ്ര അടി വിസ്തീർണമുള്ള ലൈഫ് മിഷൻ വീടുകൾക്ക് സർക്കാർ അനുവദിക്കുന്നത് നാലുലക്ഷം രൂപയാണെങ്കിൽ ഇപ്പോൾ നിർമാണത്തിന് ഏഴുലക്ഷം രൂപയോളം വേണ്ടി വരുന്നു. ബാക്കി തുക കടം വാങ്ങിയവർ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാണ്. പ്ലാറ്റുകൾക്ക് ഭൂമി സർക്കാർ കണ്ടെത്തിയാലും ഒരു പ്ലാറ്റിന് 12 ലക്ഷമെങ്കിലും മുടക്കേണ്ടിവരുന്നതുകൊണ്ട് നഗരങ്ങളിലെ ഫ്ലാറ്റ് നിർമാണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നാലുലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടിന്‍റെ സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്കോയിൽ നിന്നും കടമെടുത്ത 2.2 ലക്ഷം രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടത് പുതിയ പഞ്ചായത്തുകളും നഗരസഭകളുമാണ്. ലൈഫ് മിഷൻ കടം ഭാവിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
എൽഡിഎഫ് 110 സീറ്റ് വരെ നേടുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് മധുരമനോജ്ഞമായ ഒരു പകൽകിനാവാണ്. സ്വപ്നലോകത്തെ കിങ്കരന്മാരായ മന്ത്രിമാരെ മുഖ്യമന്ത്രിയും, സ്തുതിപാഠനത്തിൽ മയങ്ങിക്കഴിയുന്ന മുഖ്യമന്ത്രിയെ വൈതാളികരായ മന്ത്രിമാരും പറഞ്ഞു പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധവികാരത്തിന്‍റെ കുത്തൊഴുക്കിൽ ഒലിച്ചുപോകും. ലോകസഭാ- തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു നിലവാരം എല്ലാ മന്ത്രിമാരുടെയും സമ്പൂർണ പരാജയം വിളംബരം ചെയ്യുന്നു. കേരളത്തെ തകർത്തവർ "കടക്ക് പുറത്ത്' എന്നാണ് കേരള ജനത ഉറക്കെ വിളിച്ചു പറയുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിനു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനു കൃത്യമായ ഉത്തരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്കു ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്‌ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കും.- ചെറിയാൻ ഫിലിപ്പ് ദീപികയോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടിയേക്കുറിച്ചുള്ള പ്രതികരണത്തിലാണ് ചെറിയാൻ ഫിലിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും പറയുന്നു. കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു എന്നു പറഞ്ഞാണ് ചെറിയാന്റെ കുറിപ്പ് തുടങ്ങുന്നത്.
രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണമെന്നും പറയുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ലൈഫ് മിഷൻ വീടുകൾ സംസ്ഥാന സർക്കാരിന്‍റെ നേട്ടമായി എൽഡിഎഫ് ചിത്രീകരിക്കുന്നുണ്ടെങ്കിലും ഒന്പതു വർഷത്തിനുള്ളിൽ പണിത വീടുകളുടെ കോടിക്കണക്കിനു രൂപയുടെ കടബാധ്യത പുതുതായി ഭരണമേൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ഏറ്റെടുക്കേണ്ടിവരുമെന്ന് കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
നാലു ലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടുകൾക്കുള്ള സംസ്ഥാന സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്ക്കോയിൽ നിന്നുള്ള 2.20 ലക്ഷം രൂപയുടെ കടം പൂർണമായും അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് പുതിയ പഞ്ചായത്ത്, നഗരസഭാ ഭരണസമിതികളാണ്. ഇതോടെ കടക്കെണിയിലാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഭാവി പ്രവർത്തനം സ്തംഭനത്തിലാകും.
ലൈഫ് മിഷന്റെ പകുതിയോളം വീടുകൾക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള സാന്പത്തിക സഹായമുണ്ട്. ഒരു വീടിന് നഗരങ്ങളിൽ ഒന്നര ലക്ഷം രൂപയും ഗ്രാമങ്ങളിൽ 72,000 രൂപയുമാണ്. സംസ്ഥാന സർക്കാർ വിഹിതം അര ലക്ഷം രൂപ മാത്രം. തദ്ദേശസ്ഥാപനങ്ങൾ നഗരങ്ങളിൽ രണ്ടു ലക്ഷം രൂപയും ഗ്രാമങ്ങളിൽ 2.80 ലക്ഷം രൂപയും നൽകണം.
തദ്ദേശസ്ഥാപനങ്ങൾ സിംഹഭാഗവും മുടക്കേണ്ടി വരുന്ന ഭവന പദ്ധതി സംസ്ഥാന സർക്കാരിന്‍റെ നേട്ടമായി എൽഡിഎഫും കേന്ദ്ര സർക്കാർ നേട്ടമായി ബിജെപിയും പ്രചരിപ്പിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണ്. 35 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങൾ പത്തുവർഷമായി ഭരിക്കുന്നത് യുഡിഎഫ് ആണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ ജീവിയാണെന്നു കോണ്ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ഛർദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യും. 45 വർഷമായി സിപിഐയുടെ പല്ലും നഖവും എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് ആത്മാർഥമാണെങ്കിൽ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം ബിജെപി രഹസ്യ ബന്ധത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു.